
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. പൾസർ സുനിക്ക് പുറമെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ച മറ്റ് പ്രതികൾ.
കേസിലെ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്. നിലവിൽ പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ 20 വർഷം കഠിന തടവിൽ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. പൾസർ സുനിക്കൊപ്പം മാർട്ടിൻ ആൻ്റണിയും (രണ്ടാം പ്രതി) ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും.
അതേസമയം എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം.







