
തൃശൂർ: മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ലെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. സ്ഫോടനത്തിൽ നിന്നും ലഭിച്ച മനുഷ്യ ശരീരഭാഗങ്ങൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾക്ക് സമാനമായതാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രെയിൻ തുടങ്ങി വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിൽ. ചിലരെ കൈയിലെ മോതിരം, കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിൻ, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഹിതേഷ് ശങ്കർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തില്‍ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ ദുരന്തം. രക്ഷപെട്ടവരുടെ രോദനം കണ്ണില്‍ നിന്നും മായുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊള്ളലിനേക്കാൾ പൊട്ടിത്തെറിയാണ് മരണ കാരണമായത്. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിതെന്ന് ഹിതേഷ് ശങ്കറിന്റെ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല. ശരീരഭാഗങ്ങള്‍, തൊലി അടക്കമുള്ള വിവിധ അവയവങ്ങള്‍ , എല്ലുകള്‍ വരെ തെറിച്ചുവീണ നിലയില്‍ ലഭിച്ചു. പല മൃതദേഹങ്ങളും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. ബ്രെയിന്‍ തുടങ്ങി വിവിധ അവയവങ്ങള്‍ പാതി വെന്ത അവസഥയില്‍. ചിലരെ കൈയിലെ മോതിരം, കാതിലെ കമ്മല്‍, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്ത കുഴലുകളില്‍ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിന്‍, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. പൊള്ളലുകള്‍ക്കൊപ്പം സ്‌ഫോടനത്തിന്റെ ആഘാതം അതീവ ഗുരുതരമായിരുന്നു. വായു ഉള്ള ശരീരത്തിലെ ശ്വാസകോശം, കുടലുകള്‍ തുടങ്ങിയ അവയവങ്ങളെ ഏറെ ബാധിച്ചിരുന്നു. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തില്‍ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ ദുരന്തം. രക്ഷപെട്ടവരുടെ രോദനം കണ്ണില്‍ നിന്നും മായുന്നില്ല്യ.
ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാട്ടിന്റെ സംസ്‌കാരത്തോടും ആഘോഷങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്ന വെടിക്കെട്ടിനെയും പടക്ക നിര്‍മ്മാണത്തെയും പൂര്‍ണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിര്‍മ്മാണരീതികള്‍ ഇനി ഒരിക്കലും അനുവദിക്കരുത്. ഇത്രയും വലിയ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിര്‍ത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. നിര്‍മ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഭാഗവും പൂര്‍ണ്ണമായി വേര്‍തിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളും നിര്‍മാണം പൂര്‍ത്തിയായ സ്‌ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്.
വെടിക്കെട്ട് നിര്‍മ്മാണപുരകള്‍ കര്‍ശനമായ മേല്‍നോട്ടത്തിലും ലൈസന്‍സിംഗിലും ആയിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഓരോ നിര്‍മ്മാണപുരക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളില്‍ ഇത്തരം ജോലികള്‍ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴില്‍ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ പരിഗണിക്കണം. ചൂട്, ഘര്‍ഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുന്‍പ് തന്നെ തടയാന്‍ കഴിയുന്ന രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്.







