
ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മെയ് 10-ന് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് വകുപ്പുകള്‍ സംബന്ധിച്ച് ഉത്തരവിറങ്ങിയത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. ഇത് കൂടാതെ പ്രധാനപ്പെട്ട പൊലീസ്, വനിതാ-ശിശുക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പ് എന്നീ വകുപ്പുകൾ കൂടി മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.മുതിര്‍ന്ന അംഗം കെ എ സെങ്കോട്ടയ്യനാണ് ടിവികെ സര്‍ക്കാറിലെ ധനമന്ത്രി.
പെൻഷൻ, പെൻഷൻ അലവൻസുകൾ എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യും. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ ഉള്ള സാഹചര്യത്തിലാണ് കെ എ സെങ്കോട്ടയ്യനെ ധനമന്ത്രിയാക്കിയത്. ന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സെൽവി എസ്. കീർത്തനയ്ക്കാണ് വ്യവസായ വകുപ്പിന്റെ ചുമതല. നിക്ഷേപ പ്രോത്സാഹന ചുമതലയും കീർത്തനയ്ക്കാണ് നൽകിയിരിക്കുന്നത്.
പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് ആധവ് അർജുനയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് ജലസേചനം, റൂറല്‍ ഡവലപ്‌മെന്റ്, പഞ്ചായത്ത് ഭരണവും കൈകാര്യം ചെയ്യും. ഡോ. കെ ജി അരുണ്‍രാജാണ് ആരോഗ്യമന്ത്രി. രാജ്‌മോഹന് വിദ്യഭ്യാസവും തമിഴ് വികസനവും നല്‍കി. പി വെങ്കട്ടരമണൻ – ഭക്ഷ്യം, സിവിൽ സപ്ലൈസ്, സി ടി ആർ നിർമൽകുമാർ – വൈദ്യുതി, നിയമം, രാജ്‌മോഹൻ – പൊതുവിദ്യാഭ്യാസം, പിആർഡി, ടി കെ പ്രഭു – ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും.







