
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്നും സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.
ശബരിമല വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം എന്ത് ചെയ്തുവെന്നും വി ഡി സതീശൻ ആരാഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്കിയാല് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താമെന്നും വി ഡി സതീശന് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫിന്റെ നിലപാട് പറയുന്നതിനായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് വിഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല വികസനത്തിന് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും എൽഡിഎഫ് വന്നതിന് ശേഷം ശബരിമല തീർത്ഥാടനം പ്രതിസന്ധിയിലാണെന്നും വി ഡി സതീശൻ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിന്ന് സര്‍ക്കാര്‍ തന്നെയാണ് പരിപാടി നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പരിപാടിയുമായി മുന്നോട്ടുവന്നിരിക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു.







