
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. മാനസിക പീഡനമാണ് നിതിന്‍ രാജ് (22) നേരിട്ടതെന്നും കുടുംബം ആരോപിക്കുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് മരിച്ച നിതിന്‍ രാജ്.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. മാത്രമല്ല എച്ച്ഒഡിക്ക് എതിരെ നിതിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നു.
കുട്ടിയെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്‌സിന്റെ ഭാഗത്തുനിന്നും റാഗിംഗ് ഉണ്ടായെന്നും വെളിപ്പെടുത്തലുണ്ട്. ഇന്നലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടെത്തിയത്. അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് നിതിന്റെ മരണം.
‘രണ്ടുവര്‍ഷം ഉറക്കമൊഴിഞ്ഞ് നീറ്റെഴുതിയ ആളാണ് മകന്‍. എനിക്കും എന്റെ ഭാര്യക്കും സമൂഹത്തിനും വേണ്ടി. അവന്‍ ജീവനൊടുക്കില്ല’ എന്നാണ് നിതിന്റെ പിതാവ് പറഞ്ഞത്. തങ്ങളുടെ സ്വപ്നങ്ങള്‍ ചാമ്പലായെന്ന് കുടുംബം പറയുന്നു.







